Tuesday 6 December 2011

ക്ഷണം

എനിക്കു നിന്‍റെ ഹൃദയത്തിലേക്ക് നടന്നു കയറാന്‍ വേണ്ടിയിരുന്നത്
ഒരു നൂല്‍പാലത്തിന്‍റെ ദൗര്‍ബല്യമായിരുന്നു,
അങ്ങേത്തലയ്ക്കല്‍ നിന്ന് നീയൊരു ചെറുവിരല്‍ നീട്ടിയിരുന്നെങ്കില്‍
അതിലേക്കു വീണ്ടുവിചാരമില്ലാതെ ഞാന്‍ കാല്‍വെച്ചേനെ.
പിന്തിരിഞ്ഞു പോകുന്ന മാത്രയില്‍ കാത്തുനിന്നു നീ കൈനീട്ടുന്നു,
എനിക്കുവേണ്ടിയല്ലെങ്കിലും...



Sunday 13 November 2011

ശാശ്വതം..

നീയെന്‍റെ കണ്ണിലേക്കു നോക്കി പറഞ്ഞു,
നിന്നെ ഞാനെന്നും സ്നേഹിക്കുമെന്ന്..
അത് കേട്ടു കണ്ണടച്ച് തുറന്നപ്പോഴേക്കും
നീയെവിടെക്കാണ്‌ പോയത്?


നിന്നോട് ഞാനവശ്യപ്പെട്ടില്ല,
എന്നുമെന്നെ സ്നേഹിക്കണമെന്ന്..
പിന്നെയും നീയെന്തേ ഒരു വാക്ക് പറയാതെ
ഒരു നിമിഷംകൊണ്ടു പോയി?


നിന്നോട് ഞാനതാവശ്യപ്പെടാതിരുന്നതും
മറ്റൊന്നും ഭയന്നിട്ടായിരുന്നില്ല...


ഘനശ്യാമവര്‍ണനെ
തേടിയലഞ്ഞ വഴികളില്‍ കാലിടറി വീണു ഞാന്‍..
വീഴുന്ന നിമിഷം ശാദ്വലത്തിന്‍റെ പുല്‍ത്തകിടികളും
 മുള്‍മെത്തകളാവുമെന്ന തിരിച്ചറിവ്.
അവന്‍റെ വേണുഗാനം വെറും തോന്നലെന്നറിയുമ്പോള്‍,
മുഖത്തെ മായാത്ത പുഞ്ചിരി മിഥൃയെന്നറിയുമ്പോള്‍,
കൃഷ്ണലീലകള്‍ സങ്കല്പങ്ങളെന്നറിയുമ്പോള്‍,
പ്രണയം മതിഭ്രമാമാവുന്നു, ഞാന്‍ ഉന്മാദിനിയും.....