Friday 1 February 2013

കനവ്

ആരോ വെളുപ്പാന്‍കാലത്ത് കണ്ട സ്വപ്നമായിരുന്നു നമ്മള്‍....,
നേര്‍ത്ത വിരലുകള്‍ കോര്‍ത്ത്‌ പിടിച്ചു നടന്നവര്‍.. 
കിളികള്‍ പാടിയത് നമുക്ക് പ്രണയിക്കാനായ്  മാത്രം,
വഴിയോരങ്ങളില്‍ മരങ്ങള്‍ പൂത്തതും.
ഋതുക്കള്‍ മാറിയത് നമ്മുടെ സമാഗമങ്ങള്‍ വിരസമാകാതിരിക്കുവാന്‍,
നിലാവുദിച്ചതും മാഞ്ഞതും നമുക്ക് കണ്ണുപൊത്തിക്കളിക്കുവാന്‍..
കാറ്റു  വന്നത് , നിനക്കെന്നെ ചേര്‍ത്ത് പിടിക്കുവാന്‍,
അതു നിലച്ചത് ചുംബിക്കുവാന്‍ ഇടവേളകള്‍ക്കായി.

സ്വപ്നത്തിലൊരു വസന്തവും ശിശിരവും മാറി,
ശൈത്യാലസ്യത്തില്‍ നമ്മളിറുകെപ്പുണര്‍ന്നുറങ്ങി.
വെയിലുദിച്ചതും, ആരോ ഒരാളുണര്‍ന്നതും നമ്മളറിഞ്ഞതേയില്ല,
കോര്‍ത്ത വിരലുകളുമായി സ്വപ്നത്തിന്റെ തുടര്‍ച്ചയില്‍ .........