Thursday, 27 September 2012

കേള്‍വി

കാതില്‍ പറഞ്ഞ സ്വകാര്യങ്ങളിലൊന്നില്‍  
നിന്‍റെ  പ്രണയമുണ്ടായിരുന്നു.
ഇല്ല, ഭയക്കേണ്ട, നീയതു പറഞ്ഞിട്ടില്ല,
ഞാന്‍ കേട്ടതാണ്..

മുഖത്ത് വിഷാദം പടരുന്നത് എനിക്ക് കേള്‍ക്കാം,
നിന്‍റെ നിശബ്ദതയില്‍.

എന്തെന്നോ ആരെന്നോ ചോദ്യങ്ങളില്ല.
അത് പ്രണയമായിരുന്നെന്നു മാത്രം,
അതു മാത്രം മതി, നിന്‍റെ  ഹൃദയത്തിലെ 
ഉണങ്ങാത്ത മുറിവു കണ്ടെത്താന്‍..

പ്രിയമുള്ളവനേ, ആരും തെറ്റുകാരല്ല,
പ്രണയത്തില്‍ ശരിതെറ്റുകളില്ല തന്നെ..


Thursday, 13 September 2012

നീ

മെല്ലെച്ചൊല്ലിയ കനവുകളിലൊന്നില്‍
മുറിയാതെ പെയ്തൊരിടവപ്പാതി..
പരല്‍മീന്‍ നീന്തുന്ന പാടം ,
തൊടിയാകെ നിരന്ന മഴപ്പക്ഷികള്‍,
ആവിപറക്കുന്ന കട്ടന്‍ചായ ,
ചില്ലുഗ്ലാസിലുറഞ്ഞ മധുരത്തരികള്‍,
മുടി ചിതറിക്കുന്ന കാറ്റ്, പിന്നെ
മലനാടന്‍മണ്ണ് നനഞ്ഞ മണവും..



Wednesday, 5 September 2012

ഓര്‍മ

സത്യം പറയണമെന്തിനു വേണ്ടി നീയെന്നെ
യിത്രമേല്‍  സ്നേഹിക്കുന്നു, ചോദിച്ചു നീ പലകുറി.

ഇവിടെയിന്നൊറ്റയ്ക്കീയിരുള്‍പ്പുതപ്പിനു  താഴെ
മറവിയെപ്പുണര്‍ന്നു  ഞാനുറക്കം  നടിക്കവേ,
കാലം തെറ്റിപ്പെയ്തൊരു മഴയുടെയിരമ്പലായ്
വന്നു വീണ്ടുമച്ചോദ്യം മുഖത്തുറ്റു നോക്കവേ,

മതിഭ്രമത്തിന്‍കാലമോര്‍ത്തു , കാതിലലച്ച  കുളിരി-
ലിളകിച്ചിരിച്ചു , കരഞ്ഞു ഞാന്‍...


Wednesday, 1 August 2012

ഭ്രാന്തി

ഹൃദയത്തിലെ അവസാനത്തെ തുള്ളി സ്നേഹവും ഊറ്റിയെടുത്തിട്ട്,
അതിലൊരു കത്തി താഴ്ത്തിയിട്ട്‌,
ചീറ്റിത്തെറിക്കുന്ന  ചോര കണ്ടു കൈകൊട്ടിച്ചിരിക്കുന്നവര്‍..
ഞാന്‍ ഭ്രാന്തിയാണു  പോല്‍ ,
ഭ്രാന്തെനിക്കാണു  പോല്‍...


Wednesday, 4 July 2012

അഴി

ഒരു പുഴയുടെ വക്കത്ത് വിരലു കോര്‍ത്തു പിടിച്ചു നടന്നു..
സമയമോ ദൂരമോ തിരിയാതെ,
കാല്‍വണ്ണ നോവാതെ, വെയിലത്തു തളരാതെ ,
പുറകോട്ടു നോക്കാതെ, ഒട്ടൊന്നു നില്‍ക്കാതെ..
ഒടുവിലീ അഴിമുഖത്ത് അലറുന്ന കടലു നോക്കി നില്‍ക്കുമ്പോള്‍,
ഓരുവെള്ളം തട്ടിയ പ്രാണനുകളോരോന്നായ്‌ വന്നുരുമ്മുന്നു കാല്കളില്‍ ..
വഴിയിലെങ്ങോ അഴിഞ്ഞ വിരല്‍കളില്‍ കാറ്റ് ഉപ്പു പുരട്ടുന്നു..
മുടി പാറിപ്പറക്കുന്നു, 
മനസു നിന്നെയുരുമ്മാന്‍ കൊതിക്കുന്നു..

അന്ധകാരനഴിയുടെ ഓര്‍മയ്ക്ക് 

Tuesday, 19 June 2012

ചില്ല്

ഒരു ചില്ലുടഞ്ഞ ജനലിനിരുപുറം നമ്മള്‍..
അപാരതയിലെങ്ങോ നീയും,
അഴികളെ മറന്നു ഞാനും.
കണ്ടത് ഒരേ ആകാശവും ഭൂമിയും,
ഒരുപോല്‍  തുടുത്ത കനവുകളും.
കേട്ടത് മറക്കാനാവാത്തൊരീണം,
ഇരുവര്‍ക്കും തിരിയാത്ത ഭാഷ.
ശ്വസിച്ചു  സ്വന്തമാക്കിയത് ഒരേ ഗന്ധം,
ഉറവു കണ്ടെത്താത്ത ഒന്ന്‍..
എന്നിട്ടുമെന്തേ നമ്മള്‍ ഇരുവരായി?
ഒരു ജനലിനിരുപുറമായി??


Wednesday, 13 June 2012

സ്വപ്നം

പറന്നു പൊങ്ങിയ പൂക്കളും,
 ഇതളുവാടിയ ശലഭങ്ങളും,
നടന്നകന്ന മരങ്ങളും,
ചലനമറ്റ മനുഷ്യരും
ഇടകലര്‍ന്നു കണ്ട സ്വപ്നത്തിനൊടുവില്‍ 
എന്നത്തെയുംപോലെ നീ ചിരിച്ചു, 
നിസ്സംഗതയുടെ  തണുപ്പില്‍ ഞാനുറഞ്ഞു.