Saturday, 15 December 2012

അയനം

സ്വതന്ത്രപ്രയാണത്തിന്റെയന്ത്യപാദത്തിലൊന്നില്‍,
കാറ്റേറ്റു ഘനീഭവിച്ച്,

നിന്നിലുലഞ്ഞു, തിരയായ്‌ പടര്‍ന്നു നുരയായ് പതഞ്ഞു
ചിതറിയ മേഘമായ്

പരിശുദ്ധിയുടെ ചാക്രികചലനത്തിനൊടുവില്‍,
നിന്‍റെയുപ്പു ഭക്ഷിച്ച്

സ്വത്വം വലിച്ചെറിയാന്‍ പുതുവഴികള്‍
പലതു തേടിയലഞ്ഞ്‌

അനാഥമൊരു പൊതുടാപ്പില്‍ നിന്നൂറിയ തുള്ളിയായ്
അമ്മമാറത്തേക്ക്........



Thursday, 8 November 2012

തിരിച്ചറിവ്

ഓര്‍ത്തിരിക്കുവാനൊരു ചുംബനം മോഹിച്ചു ഞാന്‍ ,
നിന്നാര്‍ദ്രമൊരു നോക്കിനു കണ്‍പാര്‍ത്തു ,
നീട്ടിയില്ലൊരു പൂവുമെന്നു പരിഭവിച്ചു,
കുഞ്ഞു സമ്മാനപ്പൊതി കനവു കണ്ടു.

ഓര്‍ക്കാതിരിക്കുവാനാവാത്ത  ഈ ദിനങ്ങളില്‍ ,
ഓര്‍ക്കുവാനിവയൊന്നുമേ വേണ്ടെന്നറിയുന്നിവള്‍..
ഒരു കുരുമുളകുമണിയുടെ എരിവില്‍,
ഒരു മാതളപ്പൂവിന്റെ ചിരിയില്‍,
ഒരു കടുംകാപ്പിയുടെ മണത്തില്‍,
ഒരജ്ഞാതന്റെ മൊഴിമുഴക്കത്തില്‍...

ഓര്‍ക്കാതിരിക്കുവാന്‍ ഞാനെന്തു ചെയ്യണം?
അത് ചൊല്ലിത്തരുവാന്‍ മാത്രം, വരിക, ഒരിക്കല്‍ കൂടി.



(ചിത്രം ഗൂഗിളില്‍ നിന്ന്)


Thursday, 1 November 2012

മാനത്തുകണ്ണി

പുഴയൊഴുകിയ വഴിയാകെ ഇതളുകളായിരുന്നു,
നിറംവാര്‍ന്നു പടരുന്നയിതളുകള്‍.
ഒഴുകിവന്നു വേരുപിടിച്ച പേരറിയാച്ചെടിയുടെ 
മണമില്ലാപ്പൂക്കളുടെ നേര്‍ത്ത മഞ്ഞയിതളുകള്‍  
ഒരിക്കലുമിലകൊഴിയാത്ത, എന്നും പൂവിട്ടു പൊഴിക്കുന്ന,
പരദേശിച്ചെടിയുടെ പരാഗമില്ലാപ്പൂക്കള്‍.
ഉടലാകെപ്പടര്‍ന്ന നിറമുള്ള വെള്ളം,
എക്കലിനും  പായല്‍പ്പച്ചയ്ക്കും മീതെ,
ധൃതിയേതുമില്ലാതെ, എന്നാല്‍ നിലയ്ക്കാതെ 
കരയോടുകരതൊട്ട് ഒഴുകുന്നു .

കുളവാഴവേരിലെ കൊതുകുകള്‍ മഞ്ഞ,
വരാലിന്നിത്തിരിക്കുഞ്ഞുങ്ങള്‍ മഞ്ഞ,
കണ്ടുകൊതിതീരാത്ത മാനവും,
ഉള്ളുപൊട്ടിക്കരഞ്ഞ കണ്ണീരും മഞ്ഞ 

പിത്തമല്ലുന്മാദമെന്നു ഭയന്നു ചിറകൊതുക്കിയെ-
ന്നിണതന്നുടലു പറ്റി നില്‍ക്കവേ 
നിന്‍റെ  മാനമിതിന്നാഴത്തിലെന്നു  ചൊല്ലാറുള്ള
കണ്‍കളുടെ നീലിമയെന്നോടു ചിരിച്ചു, ഒരു മഞ്ഞച്ചിരി.

Wednesday, 17 October 2012

സിരാപടലം

എന്നില്‍  പടര്‍ന്നു പന്തലിച്ച വള്ളികള്‍.

ചിലത് നീണ്ടു നേര്‍ത്തു,
ചിലതു കോര്‍ത്തു പിണഞ്ഞു.
അയിത്തമായിരുന്നു ചിലതിനു,
പ്രൗഢിത്തഴപ്പോടെയും ചിലത്.

നിയന്ത്രണരേഖകള്‍  ഭേദിച്ചു
പടര്‍ന്നുകയറി പലതും,
നിരുത്തരവാദമായ്
അലസമിഴഞ്ഞു ചിലത്

നിയോഗങ്ങളാല്‍ തളയ്ക്കപ്പെട്ടവ,
വിരളമായ് പുഷ്പിച്ചവ,
ഉള്ളിലെ ജീര്‍ണത തടുക്കാനാവാത്തവ,
പ്രതിരോധമേതും തിരിയാത്തവ.

                                                                                വേര്‍വെടുക്കാനാവാത്തവണ്ണം
                                                                                ഉയിരാകെ നിറയുന്ന നിഗൂഢത..



ചിത്രത്തിനു  കടപ്പാട് ഗൂഗിളിനോട്


Tuesday, 9 October 2012

കവചം

എനിക്ക്  ഒരു പുറന്തോടുണ്ടായിരുന്നെങ്കില്‍;

ശംഖു പോലെയോ, ചിപ്പി പോലെയോ,
ഒച്ചിന്റേതു പോലെയെങ്കിലും...

എങ്കില്‍, അതിലേക്കുള്‍വലിഞ്ഞു ഞാനിരുന്നേനെ,
വിശപ്പോ ദാഹമോ പ്രണയമോ വകവെയ്ക്കാതെ.

ഞാന്‍ തീര്‍ത്ത കോട്ടകള്‍ ഭേദിച്ചു
നീയെപ്പോഴാണകത്തുകയറിയത്?
അതോ നീയകത്തു കയറിയ ശേഷമോ
ഞാന്‍ കോട്ടകളുയര്‍ത്തിയത്?



Thursday, 27 September 2012

കേള്‍വി

കാതില്‍ പറഞ്ഞ സ്വകാര്യങ്ങളിലൊന്നില്‍  
നിന്‍റെ  പ്രണയമുണ്ടായിരുന്നു.
ഇല്ല, ഭയക്കേണ്ട, നീയതു പറഞ്ഞിട്ടില്ല,
ഞാന്‍ കേട്ടതാണ്..

മുഖത്ത് വിഷാദം പടരുന്നത് എനിക്ക് കേള്‍ക്കാം,
നിന്‍റെ നിശബ്ദതയില്‍.

എന്തെന്നോ ആരെന്നോ ചോദ്യങ്ങളില്ല.
അത് പ്രണയമായിരുന്നെന്നു മാത്രം,
അതു മാത്രം മതി, നിന്‍റെ  ഹൃദയത്തിലെ 
ഉണങ്ങാത്ത മുറിവു കണ്ടെത്താന്‍..

പ്രിയമുള്ളവനേ, ആരും തെറ്റുകാരല്ല,
പ്രണയത്തില്‍ ശരിതെറ്റുകളില്ല തന്നെ..


Thursday, 13 September 2012

നീ

മെല്ലെച്ചൊല്ലിയ കനവുകളിലൊന്നില്‍
മുറിയാതെ പെയ്തൊരിടവപ്പാതി..
പരല്‍മീന്‍ നീന്തുന്ന പാടം ,
തൊടിയാകെ നിരന്ന മഴപ്പക്ഷികള്‍,
ആവിപറക്കുന്ന കട്ടന്‍ചായ ,
ചില്ലുഗ്ലാസിലുറഞ്ഞ മധുരത്തരികള്‍,
മുടി ചിതറിക്കുന്ന കാറ്റ്, പിന്നെ
മലനാടന്‍മണ്ണ് നനഞ്ഞ മണവും..



Wednesday, 5 September 2012

ഓര്‍മ

സത്യം പറയണമെന്തിനു വേണ്ടി നീയെന്നെ
യിത്രമേല്‍  സ്നേഹിക്കുന്നു, ചോദിച്ചു നീ പലകുറി.

ഇവിടെയിന്നൊറ്റയ്ക്കീയിരുള്‍പ്പുതപ്പിനു  താഴെ
മറവിയെപ്പുണര്‍ന്നു  ഞാനുറക്കം  നടിക്കവേ,
കാലം തെറ്റിപ്പെയ്തൊരു മഴയുടെയിരമ്പലായ്
വന്നു വീണ്ടുമച്ചോദ്യം മുഖത്തുറ്റു നോക്കവേ,

മതിഭ്രമത്തിന്‍കാലമോര്‍ത്തു , കാതിലലച്ച  കുളിരി-
ലിളകിച്ചിരിച്ചു , കരഞ്ഞു ഞാന്‍...


Wednesday, 1 August 2012

ഭ്രാന്തി

ഹൃദയത്തിലെ അവസാനത്തെ തുള്ളി സ്നേഹവും ഊറ്റിയെടുത്തിട്ട്,
അതിലൊരു കത്തി താഴ്ത്തിയിട്ട്‌,
ചീറ്റിത്തെറിക്കുന്ന  ചോര കണ്ടു കൈകൊട്ടിച്ചിരിക്കുന്നവര്‍..
ഞാന്‍ ഭ്രാന്തിയാണു  പോല്‍ ,
ഭ്രാന്തെനിക്കാണു  പോല്‍...


Wednesday, 4 July 2012

അഴി

ഒരു പുഴയുടെ വക്കത്ത് വിരലു കോര്‍ത്തു പിടിച്ചു നടന്നു..
സമയമോ ദൂരമോ തിരിയാതെ,
കാല്‍വണ്ണ നോവാതെ, വെയിലത്തു തളരാതെ ,
പുറകോട്ടു നോക്കാതെ, ഒട്ടൊന്നു നില്‍ക്കാതെ..
ഒടുവിലീ അഴിമുഖത്ത് അലറുന്ന കടലു നോക്കി നില്‍ക്കുമ്പോള്‍,
ഓരുവെള്ളം തട്ടിയ പ്രാണനുകളോരോന്നായ്‌ വന്നുരുമ്മുന്നു കാല്കളില്‍ ..
വഴിയിലെങ്ങോ അഴിഞ്ഞ വിരല്‍കളില്‍ കാറ്റ് ഉപ്പു പുരട്ടുന്നു..
മുടി പാറിപ്പറക്കുന്നു, 
മനസു നിന്നെയുരുമ്മാന്‍ കൊതിക്കുന്നു..

അന്ധകാരനഴിയുടെ ഓര്‍മയ്ക്ക് 

Tuesday, 19 June 2012

ചില്ല്

ഒരു ചില്ലുടഞ്ഞ ജനലിനിരുപുറം നമ്മള്‍..
അപാരതയിലെങ്ങോ നീയും,
അഴികളെ മറന്നു ഞാനും.
കണ്ടത് ഒരേ ആകാശവും ഭൂമിയും,
ഒരുപോല്‍  തുടുത്ത കനവുകളും.
കേട്ടത് മറക്കാനാവാത്തൊരീണം,
ഇരുവര്‍ക്കും തിരിയാത്ത ഭാഷ.
ശ്വസിച്ചു  സ്വന്തമാക്കിയത് ഒരേ ഗന്ധം,
ഉറവു കണ്ടെത്താത്ത ഒന്ന്‍..
എന്നിട്ടുമെന്തേ നമ്മള്‍ ഇരുവരായി?
ഒരു ജനലിനിരുപുറമായി??


Wednesday, 13 June 2012

സ്വപ്നം

പറന്നു പൊങ്ങിയ പൂക്കളും,
 ഇതളുവാടിയ ശലഭങ്ങളും,
നടന്നകന്ന മരങ്ങളും,
ചലനമറ്റ മനുഷ്യരും
ഇടകലര്‍ന്നു കണ്ട സ്വപ്നത്തിനൊടുവില്‍ 
എന്നത്തെയുംപോലെ നീ ചിരിച്ചു, 
നിസ്സംഗതയുടെ  തണുപ്പില്‍ ഞാനുറഞ്ഞു.

Friday, 8 June 2012

ഭ്രമം

ഞാനറിയാതെ എന്നില്‍ പ്രണയം സംഭവിച്ചുകൊണ്ടിരിക്കുന്നു...
കണ്ണുതുറന്നിരുന്നു  ഞാനുറങ്ങുന്നു, നിന്നൊടൊപ്പം ..
അന്തരീക്ഷത്തിലേക്കു  കൈനീട്ടി ഞാന്‍ നിന്റെ വിരലുകളില്‍ തൊടുന്നു,
കണ്ണിമയ്ക്കാതെ  വായുവില്‍ ചുംബിക്കുന്നു, നിന്റെ ചുണ്ടുകളില്‍..


Tuesday, 5 June 2012

വിരലുകള്‍ക്കിടയിലൂടെ എവിടെയ്ക്കോ
ഒഴുകിപ്പോയ ഇത്തിരി വെള്ളം...
കൊരിയെടുക്കുമ്പോഴെന്‍ കൈകള്‍
നിറഞ്ഞു തുളുമ്പിയിരുന്നു,
അലയടിക്കാതെ ഒരു കടല്‍ മുഴുവന്‍
എന്റെ കൈയിലൊതുങ്ങിയിരുന്നു,
ഞാനതിലാകാശം കണ്ടു,
നക്ഷത്രങ്ങളെ, നിലാവിനെ, എന്നെ...
നിമിഷങ്ങള്‍ക്കിപ്പുറം, ആ കടല്‍
ഒഴുകിയകന്ന ഇത്തിരി ഉപ്പുവെള്ളമാവുന്നു.

Monday, 28 May 2012


എനിക്കു  മഴയാവണം...
ആരുമറിയാതെ, എല്ലാവരും കാണ്‍കെ, വന്നു 
നിന്‍ മുടിച്ചുരുളുകളില്‍ ഒളിക്കണം,
ഇടവഴികളിലെ മണ്ണില്‍ നിന്‍ പദമുരുമ്മി
കുത്തിയൊലിച്  തിരിഞ്ഞുനോക്കാതെയോടണം
പെയ്തൊഴിഞ്ഞുപോകിലും, നിന്‍ വഴികളില്‍ 
മരങ്ങളില്‍ നിന്ന് ഞാനുതിരണം