Wednesday 4 December 2013

ഋതു

 (കുറെ നാളുകള്ക്ക് ശേഷം വീണ്ടും..
എഴുതുന്നില്ലെന്ന് വിചാരിച്ചിരിക്കുമ്പൊ  വീണ്ടും എന്നെ ഇങ്ങോട്ട്
തള്ളിക്കൊണ്ടു വരുന്ന പ്രിയമുള്ളവർക്ക് വേണ്ടി...
വല്യ ഗുണമൊന്നുമില്ല, സഹിച്ചോ)

ഓര്മകളുടെ ഇങ്ങേയറ്റത്ത്‌ ഒരു ചുംബനമുണ്ട് ,
ചുണ്ടുകളിൽ ഇരുന്നുറഞ്ഞുപോയ ഒന്ന്.
ഒരു മഞ്ഞുകാലത്തിന്റെയറ്റത്ത്
ഇലപൊഴിഞ്ഞു  മരവിച്ചുറങ്ങിയ ചില്ലകൾ

മഞ്ഞുകാലത്തിന്റെ നിസ്സംഗതയ്ക്കുമപ്പുറം
ചില്ലകളിൽ ഉറയാത്ത, മരവിക്കാത്ത ജീവനുണ്ട്.
നീ കണ്ടിട്ടുണ്ടോ അത്?
കാണും;വസന്തത്തിലെ ആദ്യത്തെ കാറ്റ് വീശുന്ന രാവിൽ
നീയും ലോകവുമുറങ്ങുമ്പോൾ,
ആ ചില്ലകളിൽ ജീവനു  തീ പിടിക്കും,
പുലർകാലത്തതു തളിർക്കും.

ശൈത്യകാലനിദ്രയിൽ നിന്നു നീയുണരുമ്പോഴാദ്യം
നടപ്പാതയോരത്തു കുഞ്ഞുപൂക്കൾ ചിരിക്കും
പിന്നീട് ,താഴ്വരയാകെ ചില്ലകളിൽ പുഞ്ചിരികൾ
നിനക്ക് കണ്ടു നിറയാനാവാത്തത്ര.

ആ ചില്ലകളിലേയ്ക്കു നീളുമ്പോൾ ,
നിന്റെ വിരലുകളാദ്യമായ്  വേദനയറിയും
തിരസ്കാരത്തിന്റെ ശൈത്യത്തിലുരുവായ
പ്രതിരോധത്തിന്റെ മുള്ളുകൾ.

നിന്റെ രക്തമാദ്യമായ് ഭൂമി തൊടും
അന്ന് , നിന്റെ വേനൽ  തുടങ്ങും

Friday 1 February 2013

കനവ്

ആരോ വെളുപ്പാന്‍കാലത്ത് കണ്ട സ്വപ്നമായിരുന്നു നമ്മള്‍....,
നേര്‍ത്ത വിരലുകള്‍ കോര്‍ത്ത്‌ പിടിച്ചു നടന്നവര്‍.. 
കിളികള്‍ പാടിയത് നമുക്ക് പ്രണയിക്കാനായ്  മാത്രം,
വഴിയോരങ്ങളില്‍ മരങ്ങള്‍ പൂത്തതും.
ഋതുക്കള്‍ മാറിയത് നമ്മുടെ സമാഗമങ്ങള്‍ വിരസമാകാതിരിക്കുവാന്‍,
നിലാവുദിച്ചതും മാഞ്ഞതും നമുക്ക് കണ്ണുപൊത്തിക്കളിക്കുവാന്‍..
കാറ്റു  വന്നത് , നിനക്കെന്നെ ചേര്‍ത്ത് പിടിക്കുവാന്‍,
അതു നിലച്ചത് ചുംബിക്കുവാന്‍ ഇടവേളകള്‍ക്കായി.

സ്വപ്നത്തിലൊരു വസന്തവും ശിശിരവും മാറി,
ശൈത്യാലസ്യത്തില്‍ നമ്മളിറുകെപ്പുണര്‍ന്നുറങ്ങി.
വെയിലുദിച്ചതും, ആരോ ഒരാളുണര്‍ന്നതും നമ്മളറിഞ്ഞതേയില്ല,
കോര്‍ത്ത വിരലുകളുമായി സ്വപ്നത്തിന്റെ തുടര്‍ച്ചയില്‍ .........

Saturday 15 December 2012

അയനം

സ്വതന്ത്രപ്രയാണത്തിന്റെയന്ത്യപാദത്തിലൊന്നില്‍,
കാറ്റേറ്റു ഘനീഭവിച്ച്,

നിന്നിലുലഞ്ഞു, തിരയായ്‌ പടര്‍ന്നു നുരയായ് പതഞ്ഞു
ചിതറിയ മേഘമായ്

പരിശുദ്ധിയുടെ ചാക്രികചലനത്തിനൊടുവില്‍,
നിന്‍റെയുപ്പു ഭക്ഷിച്ച്

സ്വത്വം വലിച്ചെറിയാന്‍ പുതുവഴികള്‍
പലതു തേടിയലഞ്ഞ്‌

അനാഥമൊരു പൊതുടാപ്പില്‍ നിന്നൂറിയ തുള്ളിയായ്
അമ്മമാറത്തേക്ക്........



Thursday 8 November 2012

തിരിച്ചറിവ്

ഓര്‍ത്തിരിക്കുവാനൊരു ചുംബനം മോഹിച്ചു ഞാന്‍ ,
നിന്നാര്‍ദ്രമൊരു നോക്കിനു കണ്‍പാര്‍ത്തു ,
നീട്ടിയില്ലൊരു പൂവുമെന്നു പരിഭവിച്ചു,
കുഞ്ഞു സമ്മാനപ്പൊതി കനവു കണ്ടു.

ഓര്‍ക്കാതിരിക്കുവാനാവാത്ത  ഈ ദിനങ്ങളില്‍ ,
ഓര്‍ക്കുവാനിവയൊന്നുമേ വേണ്ടെന്നറിയുന്നിവള്‍..
ഒരു കുരുമുളകുമണിയുടെ എരിവില്‍,
ഒരു മാതളപ്പൂവിന്റെ ചിരിയില്‍,
ഒരു കടുംകാപ്പിയുടെ മണത്തില്‍,
ഒരജ്ഞാതന്റെ മൊഴിമുഴക്കത്തില്‍...

ഓര്‍ക്കാതിരിക്കുവാന്‍ ഞാനെന്തു ചെയ്യണം?
അത് ചൊല്ലിത്തരുവാന്‍ മാത്രം, വരിക, ഒരിക്കല്‍ കൂടി.



(ചിത്രം ഗൂഗിളില്‍ നിന്ന്)


Thursday 1 November 2012

മാനത്തുകണ്ണി

പുഴയൊഴുകിയ വഴിയാകെ ഇതളുകളായിരുന്നു,
നിറംവാര്‍ന്നു പടരുന്നയിതളുകള്‍.
ഒഴുകിവന്നു വേരുപിടിച്ച പേരറിയാച്ചെടിയുടെ 
മണമില്ലാപ്പൂക്കളുടെ നേര്‍ത്ത മഞ്ഞയിതളുകള്‍  
ഒരിക്കലുമിലകൊഴിയാത്ത, എന്നും പൂവിട്ടു പൊഴിക്കുന്ന,
പരദേശിച്ചെടിയുടെ പരാഗമില്ലാപ്പൂക്കള്‍.
ഉടലാകെപ്പടര്‍ന്ന നിറമുള്ള വെള്ളം,
എക്കലിനും  പായല്‍പ്പച്ചയ്ക്കും മീതെ,
ധൃതിയേതുമില്ലാതെ, എന്നാല്‍ നിലയ്ക്കാതെ 
കരയോടുകരതൊട്ട് ഒഴുകുന്നു .

കുളവാഴവേരിലെ കൊതുകുകള്‍ മഞ്ഞ,
വരാലിന്നിത്തിരിക്കുഞ്ഞുങ്ങള്‍ മഞ്ഞ,
കണ്ടുകൊതിതീരാത്ത മാനവും,
ഉള്ളുപൊട്ടിക്കരഞ്ഞ കണ്ണീരും മഞ്ഞ 

പിത്തമല്ലുന്മാദമെന്നു ഭയന്നു ചിറകൊതുക്കിയെ-
ന്നിണതന്നുടലു പറ്റി നില്‍ക്കവേ 
നിന്‍റെ  മാനമിതിന്നാഴത്തിലെന്നു  ചൊല്ലാറുള്ള
കണ്‍കളുടെ നീലിമയെന്നോടു ചിരിച്ചു, ഒരു മഞ്ഞച്ചിരി.

Wednesday 17 October 2012

സിരാപടലം

എന്നില്‍  പടര്‍ന്നു പന്തലിച്ച വള്ളികള്‍.

ചിലത് നീണ്ടു നേര്‍ത്തു,
ചിലതു കോര്‍ത്തു പിണഞ്ഞു.
അയിത്തമായിരുന്നു ചിലതിനു,
പ്രൗഢിത്തഴപ്പോടെയും ചിലത്.

നിയന്ത്രണരേഖകള്‍  ഭേദിച്ചു
പടര്‍ന്നുകയറി പലതും,
നിരുത്തരവാദമായ്
അലസമിഴഞ്ഞു ചിലത്

നിയോഗങ്ങളാല്‍ തളയ്ക്കപ്പെട്ടവ,
വിരളമായ് പുഷ്പിച്ചവ,
ഉള്ളിലെ ജീര്‍ണത തടുക്കാനാവാത്തവ,
പ്രതിരോധമേതും തിരിയാത്തവ.

                                                                                വേര്‍വെടുക്കാനാവാത്തവണ്ണം
                                                                                ഉയിരാകെ നിറയുന്ന നിഗൂഢത..



ചിത്രത്തിനു  കടപ്പാട് ഗൂഗിളിനോട്


Tuesday 9 October 2012

കവചം

എനിക്ക്  ഒരു പുറന്തോടുണ്ടായിരുന്നെങ്കില്‍;

ശംഖു പോലെയോ, ചിപ്പി പോലെയോ,
ഒച്ചിന്റേതു പോലെയെങ്കിലും...

എങ്കില്‍, അതിലേക്കുള്‍വലിഞ്ഞു ഞാനിരുന്നേനെ,
വിശപ്പോ ദാഹമോ പ്രണയമോ വകവെയ്ക്കാതെ.

ഞാന്‍ തീര്‍ത്ത കോട്ടകള്‍ ഭേദിച്ചു
നീയെപ്പോഴാണകത്തുകയറിയത്?
അതോ നീയകത്തു കയറിയ ശേഷമോ
ഞാന്‍ കോട്ടകളുയര്‍ത്തിയത്?