Wednesday 17 October 2012

സിരാപടലം

എന്നില്‍  പടര്‍ന്നു പന്തലിച്ച വള്ളികള്‍.

ചിലത് നീണ്ടു നേര്‍ത്തു,
ചിലതു കോര്‍ത്തു പിണഞ്ഞു.
അയിത്തമായിരുന്നു ചിലതിനു,
പ്രൗഢിത്തഴപ്പോടെയും ചിലത്.

നിയന്ത്രണരേഖകള്‍  ഭേദിച്ചു
പടര്‍ന്നുകയറി പലതും,
നിരുത്തരവാദമായ്
അലസമിഴഞ്ഞു ചിലത്

നിയോഗങ്ങളാല്‍ തളയ്ക്കപ്പെട്ടവ,
വിരളമായ് പുഷ്പിച്ചവ,
ഉള്ളിലെ ജീര്‍ണത തടുക്കാനാവാത്തവ,
പ്രതിരോധമേതും തിരിയാത്തവ.

                                                                                വേര്‍വെടുക്കാനാവാത്തവണ്ണം
                                                                                ഉയിരാകെ നിറയുന്ന നിഗൂഢത..



ചിത്രത്തിനു  കടപ്പാട് ഗൂഗിളിനോട്


Tuesday 9 October 2012

കവചം

എനിക്ക്  ഒരു പുറന്തോടുണ്ടായിരുന്നെങ്കില്‍;

ശംഖു പോലെയോ, ചിപ്പി പോലെയോ,
ഒച്ചിന്റേതു പോലെയെങ്കിലും...

എങ്കില്‍, അതിലേക്കുള്‍വലിഞ്ഞു ഞാനിരുന്നേനെ,
വിശപ്പോ ദാഹമോ പ്രണയമോ വകവെയ്ക്കാതെ.

ഞാന്‍ തീര്‍ത്ത കോട്ടകള്‍ ഭേദിച്ചു
നീയെപ്പോഴാണകത്തുകയറിയത്?
അതോ നീയകത്തു കയറിയ ശേഷമോ
ഞാന്‍ കോട്ടകളുയര്‍ത്തിയത്?